Powered By Blogger

Sunday, 30 November 2014

മുടിയനായ പുത്രന്‍

ഈ തുളസിത്തറകൂടി ഞാന്‍
പൊളിച്ചു വില്‍ക്കുകയാണ്...

ഇനി -
മച്ചകം ദ്രവിച്ച നാലമ്പലത്തിന്റെ
കല്‍ത്തൂണുകളും
ഈ ശിലാവിഗ്രഹങ്ങളും ബാക്കി.!.
നിലംപൊത്തിയ ശ്രീകോവിലില്‍നിന്നും
എന്നോ ഇറങ്ങിപ്പോയ തേവരുടെ
പിഞ്ഞിപ്പോയ ചുവന്ന അങ്കിയുടെ
അവശിഷ്ടങ്ങള്‍ മാത്രം ബാക്കി.!.

കുളംതോണ്ടിയ തറവാടിന്റെ
അസ്ഥിവാരത്തില്‍ സ്ഥാനത്ത്
നേരിയ നിഴല്‍രേഖകള്‍.,
മീതേ,
വീര്‍പ്പുമുട്ടിനില്‍ക്കുന്ന
ദീര്‍ഘനിശ്വാസങ്ങള്‍പോലെ
കുറേ മാറാലകള്‍...

മണ്‍മറഞ്ഞ പിതാമഹന്മാരുടെ
അസ്ഥിമാടങ്ങള്‍ക്കുമേല്‍
മറ്റൊരു തലമുറ
പടുത്തിയര്‍ത്തിയ തറവാട്..,

അതിന്റെ അസ്ഥിവാരത്തിലെ
ഓരോ കല്ലും ഞാന്‍ ഇളക്കിവിറ്റു..
അവസാനമവശേഷിച്ച
ആത്മാഭിമാനത്തിന്റെ
ഈ തുളസിത്തറകൂടി ഞാന്‍
പൊളിച്ചു വില്‍ക്കുകയായി...

തലമുറകളുടെ നിമ്നോന്നതികള്‍ക്കു
സാക്ഷിയായ തുളസിക്കതിരിന്റെ
വിശുദ്ധമായ കണ്ണുകള്‍
നിറഞ്ഞിരിക്കുന്നത് ഞാന്‍ കാണുന്നു...

വീണ്ടും ---
നിരാലംബമായ കൂരിരുട്ടിലേക്ക്
ഞാന്‍ നടന്നുപോവുകയായി...

No comments:

Post a Comment