Powered By Blogger

Sunday, 30 November 2014

മുടിയനായ പുത്രന്‍

ഈ തുളസിത്തറകൂടി ഞാന്‍
പൊളിച്ചു വില്‍ക്കുകയാണ്...

ഇനി -
മച്ചകം ദ്രവിച്ച നാലമ്പലത്തിന്റെ
കല്‍ത്തൂണുകളും
ഈ ശിലാവിഗ്രഹങ്ങളും ബാക്കി.!.
നിലംപൊത്തിയ ശ്രീകോവിലില്‍നിന്നും
എന്നോ ഇറങ്ങിപ്പോയ തേവരുടെ
പിഞ്ഞിപ്പോയ ചുവന്ന അങ്കിയുടെ
അവശിഷ്ടങ്ങള്‍ മാത്രം ബാക്കി.!.

കുളംതോണ്ടിയ തറവാടിന്റെ
അസ്ഥിവാരത്തില്‍ സ്ഥാനത്ത്
നേരിയ നിഴല്‍രേഖകള്‍.,
മീതേ,
വീര്‍പ്പുമുട്ടിനില്‍ക്കുന്ന
ദീര്‍ഘനിശ്വാസങ്ങള്‍പോലെ
കുറേ മാറാലകള്‍...

മണ്‍മറഞ്ഞ പിതാമഹന്മാരുടെ
അസ്ഥിമാടങ്ങള്‍ക്കുമേല്‍
മറ്റൊരു തലമുറ
പടുത്തിയര്‍ത്തിയ തറവാട്..,

അതിന്റെ അസ്ഥിവാരത്തിലെ
ഓരോ കല്ലും ഞാന്‍ ഇളക്കിവിറ്റു..
അവസാനമവശേഷിച്ച
ആത്മാഭിമാനത്തിന്റെ
ഈ തുളസിത്തറകൂടി ഞാന്‍
പൊളിച്ചു വില്‍ക്കുകയായി...

തലമുറകളുടെ നിമ്നോന്നതികള്‍ക്കു
സാക്ഷിയായ തുളസിക്കതിരിന്റെ
വിശുദ്ധമായ കണ്ണുകള്‍
നിറഞ്ഞിരിക്കുന്നത് ഞാന്‍ കാണുന്നു...

വീണ്ടും ---
നിരാലംബമായ കൂരിരുട്ടിലേക്ക്
ഞാന്‍ നടന്നുപോവുകയായി...

രുധിരവാക്യം

രുധിരവാക്യം

ഇവനെ
ചെകുത്താൻ
എന്നു വിളിക്കുക..

ഉന്മത്തവിഭ്രാന്തിയുടെ
ഉച്ചസ്ഥായിയിൽ
ആർത്തുവിളിക്കുക

ഇവൻ
ഒറ്റയാൻ
ഇവനെ വേട്ടയാടുക

ഇവൻ ശൂന്യൻ
നിന്ദ്യൻ
നിസ്സഹായൻ
ഇവനെ കുരിശേറ്റുക

ദൂഷിതവൃത്തികളുടെ
മരക്കുരിശ്
ഇവന്റെ
തോളിലേറ്റികൊൾക

അധികാരദുരയുടെ
തുരുമ്പിച്ച
ഇരുമ്പാണികൾ
ഇവന്റെ
നെഞ്ചിലേക്ക്
തല്ലിത്തറയ്ക്കുക

ഇവൻ
ദരിദ്രൻ, ഭീതൻ
ഇവനെ ചുട്ടെരിക്കുക

തമസ്സിന്റെ
ദൈവങ്ങൾ
സംപ്രീതരാവട്ടെ.

======================================================================

ഒരു കൂടിക്കാഴ്ചയും ചില വസ്തുതകളും...


പാതിരാത്രിയില്‍ ഫോണ്‍ ബെല്‍ കേട്ട് ഞെട്ടിയുണര്‍ന്നു. 'ചേട്ടാ, തിരക്കിലാണോ...' എന്ന പതിവു ചോദ്യം കേട്ടപൊഴേ ആളെ പിടികിട്ടി.
'അല്ല പറഞ്ഞോളൂ...'
'ഞാന്‍ ചേട്ടന്റെ വീട്ടിലേക്ക് വരാനായ് പുറപ്പെടുകയാണ്. ശരിയായ ലൊക്കേഷന്‍ ഒന്നു പറഞ്ഞുതരാമോ...'
കുറച്ചു ദിവസം ഉറക്കമൊഴിഞ്ഞും മറ്റും വല്ലാതെ ക്ഷീണിതനായതിനാല്‍, ഒരു സുഹൃത്തിനെ സ്വീകരിക്കാനുള്ള മാനസാകാവസ്ഥയിലായിരുന്നില്ല, ഞാന്‍.
'വേണ്ട മാഷെ.., രണ്ടു ദിവസം കഴിഞ്ഞു വന്നാ മതി.., അതാ സൗകര്യം....'
'അതു പറ്റില്ല ചേട്ടാ..., ഞാനിപോ അങ്ങോട്ടു വന്നുകൊണ്ടിരിക്കയാണ്, ട്രെയിനില്‍. എവിടെയാ ഇറങ്ങേണ്ടത് എന്നു പറയൂ....'
'എങ്കില്‍ കായംകുളം സ്റ്റേഷനില്‍ ഇറങ്ങിക്കോ... ഞാനവിടെ വന്ന് കൂട്ടിക്കോളാം..'
'എങ്കിലും വീടിന്റെ ശരിയായ ലൊക്കേഷന്‍ ഒന്നു പറഞ്ഞേക്കൂ....'
ഞാന്‍ വഴിയും അടയാളങ്ങളും പറഞ്ഞുകൊടുത്തിട്ട് ഫോണ്‍ കട്ട് ചെയ്തു കിടന്നുറങ്ങി.
അതിരാവിലെ അയാളുടെ കോള്‍ കേട്ടാണ് ഉറക്കമുണര്‍ന്നത്. ശെടാ.. ഇയ്യാടെ ഒരു കാര്യം..
'ചേട്ടാ ഞാനിങ്ങെത്തി....'
'ങേ.. എവിടെ.?. കായംകുളത്ത് എത്തിയോ..?
'അല്ല ഞാന്‍ കാമ്പിശേരിയില്‍ എത്തി.. ഇനിയെങ്ങോട്ടാ....'
എടാ ഫയങ്കരാ.. പറഞ്ഞതിനിടയില്‍ ആളെത്തിക്കഴിഞ്ഞു.
'ഒരു ആട്ടോ വിളിച്ചിങ്ങു പോരെ...'
മിനിറ്റുകള്‍ക്കുള്ളില്‍ ദാ... വീട്ടുമുറ്റത്ത് നില്‍ക്കുന്നു സാക്ഷാല്‍ നിതേഷ് എടപാള്‍.!.
പ്രതീക്ഷിച്ചതിനേക്കാള്‍ ചെറുപ്പം, ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരന്‍.
സൗമ്യന്‍. ചുറുചുറുക്കുള്ള ഒരു ചുള്ളന്‍ ചെക്കന്‍ എന്നു പറയാം.

ഫേസ് ബുക്കില്‍നിന്നു കിട്ടിയ കുറേ നല്ല സുഹൃത്തുക്കള്‍. അവരില്‍ വീട്ടിലെത്തുന്ന മൂന്നാമത്തെയാളാണ് നിതേഷ്.
ആദ്യമെത്തിയ ജയകുമാര്‍ ചെറുകരയും സജയനും ഹരീഷും ഒരു ഫുള്‍ ഡേ സെലിബറേഷനും കഴിഞ്ഞ്, രാത്രി പത്തരയ്ക്കു ശേഷവും പലവട്ടം യാത്ര പറഞ്ഞ്, മനസില്ലാ മനസോടെയാണ് പിരിഞ്ഞത്. അതിനിടയില്‍ ശശികല ഗംഗാധരനുമായ് ദീര്‍ഘനേരം ഫോണില്‍ കുശലാന്വേഷണവും തമാശയും.
രണ്ടാമത്തെയാള്‍ സമീപസ്വദേശിയായ റോയ്.കെ.ഗോപാല്‍. അതൊരു കാഷ്വല്‍ വിസിറ്റ് മാത്രമായ് ഒതുങ്ങി, അദ്ദേഹത്തിന്റെ തിരക്ക് കാരണം. റോയിയും ചിത്രത്തില്‍ കാണുന്നതിനേക്കാളൊക്കെ ചെറുപ്പം, സുന്ദരന്‍, ചുറുചുറുക്കന്‍.
പ്രൊഫൈലിലെ ചിത്രത്തില്‍ കാണുന്ന എന്നെ പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് ആളെ കാണുമ്പോള്‍ ഒരത്ഭുത ഭാവമാണ് മുഖത്ത്. അയാള്‍ തന്നെയാണോ ഇയാള്‍.. എന്നൊരു മട്ട്.

ഏതായാലും, എന്റെ പ്രതീക്ഷയ്ക്കൊത്ത ഒരു സ്വീകരണം നിതേഷിന് നല്‍കാന്‍ കഴിഞ്ഞില്ല. വിരസമായ ഒരു പകലായ് അയാള്‍ക്ക് തോന്നിയിട്ടുണ്ടാവണം. 'ഹരിശ്രീ കവിതക'ളും ഫേസ് ബുക്കും ചക്കപ്പുഴുക്കുമൊക്കെയായ് വീട്ടില്‍തന്നെ കഴിച്ചുകൂട്ടി, ഒരു പകല്‍ മുഴുവന്‍. ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുക്കുവാന്‍കൂടി കഴിഞ്ഞില്ല. വൈകുന്നേരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നു യാത്രയാക്കി.

സൗഹൃദങ്ങള്‍ നല്‍കുന്ന സ്നേഹവും സാന്ത്വനവും വളരെ വലുതാണ് എന്ന തിരിച്ചറിവാണ് ഇത്തരം കൂടിക്കാഴ്ചകളിലൂടെ കിട്ടുന്നത്. സൗഹൃദം ഒരു തണല്‍മരമാണ്. അത് തഴച്ചുവളരാന്‍ ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സംഭാവന വളരെ വലുതും. ആത്മ ബന്ധങ്ങളുണ്ടാവാന്‍ നേരിട്ടു കാണണമെന്നുതന്നെയില്ല എന്ന് ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
ഇത്തരം സൗഹൃദങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നതില്‍ ഓണ്‍ലൈന്‍  കൂട്ടായ്മകള്‍ വഹിക്കുന്ന പങ്ക് പ്രത്യേകം സ്മരണീയമാണ്. എല്ലാ സുമനസുകള്‍ക്കും നന്ദി.

അറിയാത്തവ,രെങ്കിലുമേതോ
ആര്‍ദ്രതാലറിയുന്നൂ നാം
പറയുന്നീ,ലെങ്കിലുമെന്തോ
അന്യോന്യം പറയൂന്നൂ നാം...
----------------------------------------------------------------------------------------

Tuesday, 18 March 2014

രുധിരവാക്യം


ഇവനെ
ചെകുത്താൻ
എന്നു വിളിക്കുക..
ഉന്മത്തവിഭ്രാന്തിയുടെ
ഉച്ചസ്ഥായിയിൽ
ആർത്തുവിളിക്കുക
ഇവൻ
ഒറ്റയാൻ
ഇവനെ വേട്ടയാടുക
ഇവൻ ശൂന്യൻ
നിന്ദ്യൻ
നിസ്സഹായൻ
ഇവനെ കുരിശേറ്റുക
ദൂഷിതവൃത്തികളുടെ
മരക്കുരിശ്
ഇവന്റെ
തോളിലേറ്റികൊൾക
അധികാരദുരയുടെ
തുരുമ്പിച്ച
ഇരുമ്പാണികൾ
ഇവന്റെ
നെഞ്ചിലേക്ക്
തല്ലിത്തറയ്ക്കുക
ഇവൻ
ദരിദ്രൻ, ഭീതൻ
ഇവനെ ചുട്ടെരിക്കുക
തമസ്സിന്റെ
ദൈവങ്ങൾ
സംപ്രീതരാവട്ടെ.

Sunday, 16 March 2014

നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി - സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല.


----------------------------------------------------------------------

പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി (മനുസ്.മൃതി)

पिता रक्षति कौमारे
भर्त्तो रक्षति यौवने
पुत्रो रक्षति वार्थाक्ये
न स्त्री स्वातन्त्र्यमर्हति (मनुस्मृति)

സ്ത്രീ സ്വതന്ത്രയല്ല എന്നല്ല ഈ ശ്ളോകം പറയുന്നത്. എല്ലാ കാലത്തും സ്ത്രീയ്ക്ക് രക്ഷയായി പുരുഷനുണ്ടാവണം എന്ന സന്ദേശമാണ് നല്കുന്നത്.

ഈ ശ്ലോകത്തിലെ അവസാന വരി മാത്രം എടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്നതായാണ് കാണപ്പെടുന്നത്. അതായത് കൌമാരത്തിൽ പിതാവിനാലും, യൌവനത്തിൽ ഭർത്താവിനാലും വാർദ്ധക്യത്തിൽ മകനാലും സ്ത്രീ സംരക്ഷിക്കപെടണം, അങ്ങനെയെങ്കിൽ മറ്റൊരു സംരക്ഷണം ( സ്വാതന്ത്ര്യം) സ്ത്രീയ്ക്കാവശ്യം വരില്ല എന്നാണു മൊത്തം വരികൾകൊണ്ട് പ്രതിപാദിക്കുന്നത്.
ഏത് വേദഭാഗമായാലും അതിനെ സ്വതാല്പര്യത്തിനൊത്ത് വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണല്ലോ.
സ്ത്രീയ്ക്ക് ഇത്രയും പരിരക്ഷ ആവശ്യമായി വരാനുണ്ടായ സാഹചര്യം എന്താണെന്ന് ചിന്തിച്ചാൽ ഇതൊരു പാരസ്പര്യമാണെന്ന് മനസിലാക്കാം. ഭാരതീയ വേദങ്ങളും ഉപനിഷ്ത്തുകളുമെല്ലാം സ്ത്രീയ്ക്ദാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത് എന്നു മാത്രം. മാതൃഭാവമാണ് സ്ത്രീയ്ക്കുള്ളത്. പുരുഷന്റെ കർത്തവ്യബോധത്തെ അനുസ്മരിപ്പിക്കുക എന്നതാണ് ഈ ഭാഗത്ത്.

അക്ഷരപെരുമ


നാരായമുനയിലെ നന്മയായ് ഉണ്മയായ്
നാവിൽ നിലയ്ക്കാത്ത സംഗീതമായ്
നാളെയുടെ വാക്കായ്, വെളിച്ചമായ്
വാഗർത്ഥസൗന്ദര്യമായ് നീ നിറഞ്ഞുനിൽക്കും.